എങ്ങനെ നാം മറക്കും : രവിമേനോന്‍
വിഷാദാര്‍ദ്രമായ ഗാനങ്ങള്‍ പാടാന്‍ മൈക്രോഫോണിന് മുന്നില്‍ ചെന്നുനില്‍ക്കുമ്പോള്‍ വോയ്സ് ബൂത്തിന്റെ ഏകാന്തമൂകതയിലേക്ക് അച്ഛന്റെ ഓര്‍മ്മകള്‍ ഇന്നും നേര്‍ത്ത പാദപതനത്തോടെ കടന്നുവരാറുണ്ടെന്ന് ചിത്ര പറയുന്നു...അപ്പോഴൊക്കെ അറിയാതെ ഒരു ഗദ്ഗദം മനസ്സില്‍ തടയും...ജീവിച്ചിരുന്നപ്പോഴെന്ന പോലെ കഥാവാശേഷനായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കരമന കൃഷ്ണ്‍ന്‍ നായര്‍ മകളുടെ ആലാപനത്തെയും ജീവിത ശൈലിയേയും സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നു.
രണ്ടു പതിറ്റാണ്ടു മുന്‍പാണ്. ചെന്നൈ എ.വി.എം.'ജി' തിയേറ്ററില്‍ അനുരാഗി എന്ന ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോര്‍ഡിങ്ങ് നടക്കുന്നു. യൂസഫലിയുടെ ഏകാന്തതേ നീയും അനുരാഗിയാണോ... എന്ന ഗാനം പാടാന്‍ വോയ്സ് റൂമില്‍ നില്‍ക്കുകയാണ് ചിത്ര...എന്നുമെന്നപോലെ മകളുടെ നിഴലായി അച്ഛനുമുണ്ട്.
"അച്ഛന് അര്‍ബുദരോഗം കലശലായ കാലമാണ്. രോഗത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയിരിക്കുന്നു.ആദ്യം കവിളിനെയാണ് കാന്‍സര്‍ ബാധിച്ചത്...പിന്നെ വായ്ക്കകത്തേക്ക് കൂടി അതു പടര്‍ന്നു...സഹിക്കാനാവാത്ത വേദനയുമായാണ് അച്ഛന്‍ എന്റെ കൂടേ റെക്കോര്‍ഡിങ്ങിനു വന്നത്. അമ്മ ജോലിയുടെ തിരക്കിലായതിനാല്‍ വേറെ വഴിയൊന്നും ഇല്ലായിരുന്നു.." ചിത്ര ഓര്‍ക്കുന്നു.
വോയ്സ് റൂമിയിലെ മൈക്കിലേക്ക് ഹൃദയം തുറന്നു പാടുകയാണ് ചിത്ര. പിന്നിലെ സോഫയില്‍ ചാരിക്കിടന്ന് മകളുടെ പാട്ടു കേള്‍ക്കുന്ന അച്ഛന്‍. " പല്ലവിയും ആദ്യത്തെ ചരണവും കഴിഞ്ഞപ്പോള്‍ ഞാന്‍ വെറുതെ തിരിഞ്ഞു നോക്കി. അതായിരിന്നു പതിവ്. പാടിയത് ഇഷ്ട്‌പ്പെട്ടാല്‍ അച്ഛന്‍ ചിരിച്ചു കൊണ്ട് തലയാട്ടും. എന്നാല്‍ അന്നത്തെ കാഴ്‌ച എന്നെ ശരിക്കും തളര്‍ത്തിക്കളഞ്ഞു...അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നു...കവിളുകളിലൂടെ നിലയ്‌ക്കാതെ ഒഴുകുകയാണ് കണ്ണീര്‍. കടിച്ചമര്‍ത്താനാവത്ത തലത്തിലേക്ക് വേദന വളര്‍ന്നു കഴിഞ്ഞിരുന്നു. കരയുന്ന അച്ഛനെ പിന്നിലിരുത്തി എങ്ങനെയാണ് ആ പാട്ട് പാടി മുഴുമിപ്പിച്ചതെന്ന് ഇന്നും എനിക്കറിയില്ല."










